തളിരുകൾ

29 October 2017

Open

ജീവിതദിശയിൽ,കണ്ണെത്താത്ത എവിടെയോ നമ്മുടെ സ്വപ്നങ്ങളെ ചേർത്തുവയ്ക്കുന്നവരാണ് നാം. ഓർമകളിൽ പിമ്പോട്ടുനോക്കി ആഴിയുടെ സമ്മർദ്ദങ്ങളിൽ വീർപ്പുമുട്ടാറുമുണ്ട്. അവിടെയൊക്കെ, തീർത്തും അപരിചിതമാകുന്നത് നമ്മുടെതന്നെ ജീവിതരഹസ്യമാണ്. കുഞ്ഞുങ്ങളായി വളർന്ന്, കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയവർ; ബാല്യകൗമാരങ്ങൾ എന്തെന്നുപോലും അറിയാതെ, കുരുന്നിലെ ജീവിതത്തിന്റെ  ചുമടേറ്റെടുത്തവർ;  പലവിധേന വിവസ്ത്രരാക്കപ്പെട്ട് അധികാരത്തിന്റെയും   ബലത്തിന്റെയും കാൽച്ചുവട്ടിൽ ഞെരിക്കപ്പെട്ടവർ; ആരുടെയൊക്കെയോ സ്വപ്നങ്ങൾക്കുമുമ്പിൽ സ്വന്തം ജീവിതത്തിന്റെ ദിശ നഷ്ടപ്പെട്ടവർ; തീച്ചൂളയിൽനിന്നും സ്തോത്രഗാനം പാടുന്ന മറ്റു ചിലർ  - രഹസ്യങ്ങൾക്കുമുമ്പിൽ  ഒരു വ്യാഖാനവും സ്ഥായിയാവുന്നില്ല എന്നത് സത്യം.
സ്വയം അടച്ചുകളയാതെ ഈ കൊച്ചുജീവിതം ഒരല്പം തുറന്നിടാൻ കഴിയുമോ എന്നതാണ് അതിപ്രസക്തമായ ധ്യാനം.
അടയുംതോറും ഭരമേറുകയാണ്, കയ്പ്പിന്റെ തീവ്രതയും. സുഖങ്ങൾ അവകാശങ്ങളാകുന്നത് അത്തരം കയ്പുകൾ ഇറക്കാൻ വയ്യാതാവുമ്പോളാണ്; ഭാരത്താൽ കുനിഞ്ഞുപോകുമ്പോളാണ് അസഹിഷ്ണുതയുടെ അട്ടഹാസങ്ങൾ പുറത്തുവരുന്നത്. നിധിയായി കരുതിയവയും മധുവായി അറിഞ്ഞവരും വിട്ടുപിരിയുമ്പോൾ ജീവിതം തന്നെ അടച്ചുകളയുന്നവരാണ് പലരും - ആ നിധിയും തേന്മധുരവും നമ്മിലെ ആഴങ്ങൾ തുറന്നെടുക്കുവാൻ അനുയോജ്യമായിരുന്നില്ല എന്നതാണ് ധ്യാനഫലം.
എത്രയെത്ര വർണങ്ങളാണ്‌, എത്രയോ ഈണങ്ങളാണ്, സുന്ദരസ്പർശങ്ങളാണ് നമ്മിലോരോരുത്തരിലെയും രഹസ്യങ്ങളിൽ ഇരുട്ടിലായിരിക്കുന്നത് -  വാതിൽജനാലകൾ  തുറക്കായ്കയാൽ. അടക്കപ്പെട്ടതിനു കാരണങ്ങൾ ഉണ്ടാകാം,പക്ഷെ ആ ഭീതിയുടെ രാത്രി എന്നേ അകന്നുപോയി? ധൈര്യമായി, പ്രതീക്ഷയോടെ, പുഞ്ചിരിയോടെ, തുറക്കൂ. 
നോക്കൂ, തുറന്നിട്ട ഒരു കൊച്ചുജനാലയിലൂടെ പുറത്തേക്കെത്തിനോക്കുന്ന ദൈവം, നിന്റെ പുറംലോകം കാണാൻ ശ്രമിക്കുന്ന ദൈവം.
സത്യം! അടച്ചിട്ടപ്പോൾ നാം ഇരുട്ടിലാക്കിയത് ഈശ്വരനെത്തന്നെ. എന്നിട്ട്,  ആ പ്രഭ തേടി എവിടെയൊക്കെയോ നാം നടന്നു.
തുറവിയുള്ള നല്ല മനുഷ്യരാവട്ടെ നാം. നിഷ്കളങ്കമായി നമുക്ക് പുഞ്ചിരിക്കാം, കൈകോർത്തുപിടിച്ചുനടക്കാം -     അതല്ലേ ഹൃദ്യമായ ആരാധന.

Most Viewed

Featured post

listen to the Spirit

A breath of love is generative. The breath of love that comes from God is within the very nature of God. This divine self-communication take...