തളിരുകൾ

28 November 2017

നഗരനൊമ്പരങ്ങൾക്കിടയിൽ കൃപയുടെ നീർച്ചാലുകൾ

സ്വന്തം ജീവിതത്തോടു തന്നെയും, ചുറ്റുപാടുകളോടും തോന്നുന്ന ആദരവാണ് ആത്മീയതയിൽ ആദ്യപടി. ആധുനിക മനുഷ്യന് തീർത്തും അപരിചിതമായിരിക്കുന്നതും അതുതന്നെ. ഇന്നത്തെ മനുഷ്യന് ദൈവം പരിഗണിക്കപ്പെടേണ്ടതില്ലാത്ത അന്യനാണ്.

ആദ്യം വെളിപ്പെട്ടു കിട്ടേണ്ടത് സ്വന്തം ജീവിത യാഥാർത്ഥ്യങ്ങളുടെ പൊരുളാണ്. കൺമുമ്പിൽ തിളങ്ങുന്നതിനേക്കാൾ വലിയ രഹസ്യങ്ങൾ, കാണപ്പെടുന്നവയിൽ ഉണ്ട് എന്ന ബോധ്യം, പ്രപഞ്ചരഹസ്യങ്ങളുടെ വിവേകപ്രഭക്കു മുമ്പിൽ പ്രണമിക്കാൻ സ്വയം പ്രാപ്തമാക്കും. പരീക്ഷിച്ചും, അളന്നുനോക്കിയും, ചൂഷണം ചെയ്തും, കീഴ്പ്പെടുത്തിയ ഈ മണ്ണിന്റെ ഒരു തരി പൂഴി പോലും തന്നെ പിള്ളത്തൊട്ടിലിൽ പരിപാലിക്കുന്ന സ്നേഹകണ്ണിയാണെന്നറിയുമ്പോൾ, ഭക്തിയെന്ന ഭാവമില്ലാതെ ഒരു ഇലയനക്കത്തെ പോലും സമീപിക്കാൻ നമുക്കാവില്ല. അവിടെയാണ് ഉള്ളിലെ മനുഷ്യഭാവം പിറക്കുന്നതും.

നേടിയെടുത്തതൊക്കെ ഭാരപ്പെടുത്തുമ്പോഴും, അതിലെല്ലാമുപരി എത്രയധികം തനിക്കു നൽകപ്പെട്ടിരിക്കുന്നു എന്ന ബോധ്യം എത്രയോ കൃതജ്ഞത കൊണ്ട് നമ്മെ നിറക്കയില്ല! എല്ലാറ്റിനും നന്ദി പറയാൻ നമുക്കായാൽ, അതൊരു മനോഭാവമായാൽ, അത് ആത്മസമർപ്പണത്തിന്റെ കവാടമാണ്. സ്വയം അർപ്പിക്കുകയെന്നാൽ സ്വന്തം ജീവിതത്തോടും അതിനോട് ബന്ധപ്പെട്ടു നിൽക്കുന്ന സകലത്തോടുമുള്ള ഉത്തരവാദിത്തത്തെ ലക്‌ഷ്യം വയ്ക്കുന്നുണ്ട്. ഇവയിലുൾപ്പെട്ടിട്ടുള്ള ഉപേക്ഷയും ത്യാഗവും, ബന്ധങ്ങളും ചുമതലകളുമല്ല, നാമെടുത്തണിഞ്ഞിട്ടുള്ള സ്വയത്തെത്തന്നെയാണ്. കരിമഷികൾ മറയ്ക്കാൻ എത്രയെത്ര പൊയ്മുഖങ്ങളാണ് നാം ധരിച്ചു മടുക്കുന്നത്.

ആഘോഷിക്കപ്പെടുന്ന, അഭിമാനിക്കപ്പെടുന്ന ആത്മീയരൂപങ്ങൾ പോലും അത്തരമൊരു പൊയ്‌മുഖത്തിന്റെ അലങ്കാരമാകുന്നില്ലേ എന്ന് ആത്മാർത്ഥതയോടെ വിലയിരുത്തണം. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിൽ എണ്ണമില്ലാത്ത ചുമടുകൾ സ്വയം നാം നമുക്കുമേൽ വലിച്ചുവയ്ക്കുന്നുണ്ട്; അഹങ്കാരം, കോപം, അസൂയ, മാത്സര്യം... കാര്യകാരണങ്ങൾ വ്യക്തമല്ലാത്ത ഇത്തരം അനേകം ഉൾയാഥാർത്ഥ്യങ്ങളെ പാപങ്ങളെന്നു നാം വിളിച്ചു. ഇവയൊക്കെ ഒന്ന് സത്യസന്ധതയോടെ നോക്കാൻ, എളിമയുടെയും, ധൈര്യത്തിന്റെയും മുഖക്കണ്ണാടികൾ നാം അനുവദിച്ചിരുന്നെങ്കിൽ - സ്വമുഖത്തെ തിരിച്ചറിയാനും അംഗീകരിക്കാനും. മേല്പറഞ്ഞ എളിമപ്പെടുത്തുന്ന കനിവുകളോരോന്നും എത്രമാത്രം നമ്മെ സ്വാതന്ത്രരാക്കുമായിരുന്നു എന്ന് ധ്യാനപൂർവം ഓർക്കണം. സങ്കല്പങ്ങളും, വ്യക്തിപരമായ ഭാഷയും ജീവിതക്രമവും പെരുമാറ്റരീതികളും ഈ സ്വാതന്ത്ര്യത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ചു മാറിക്കൊണ്ടിരിക്കും. സംരക്ഷിക്കപ്പെടേണ്ട മുഖംമൂടികൾ ഇല്ലാത്തപ്പോൾ ആന്തരികമായ സ്വാതന്ത്ര്യവും സമാധാനവും സ്വാഭാവികമായുണ്ടാകും. യഥാർത്ഥമുഖം കാണാൻ ഉള്ളിൽത്തന്നെ തുറവിയും സ്വീകാര്യതയും ഉണ്ടാകുമ്പോൾ കുറവുകളിലും പുണ്യങ്ങളിലും, സ്വീകാര്യമായ പരിപാലന ഉൾച്ചേർന്നിരിക്കുന്നതറിയുകയും ദൈവമുഖദർശനം സാധ്യമാവുകയും ചെയ്യും. അപ്പോൾ, ഈ നടന്ന വഴിയിലൊക്കെയും അദൃശ്യമായ ആ ദിവ്യസാന്നിധ്യം കൂടെയുണ്ടായിരുന്നെന്നു നാം തിരിച്ചറിയും.

തുടങ്ങേണ്ടത് നാം നിൽക്കുന്ന പൊടിയിലും, നമ്മിലെ പശിമയുള്ള പച്ചമനുഷ്യനിലും തന്നെ. അല്ലെങ്കിൽ, നാം എടുത്തണിഞ്ഞു ശീലിച്ച പൊയ്മുഖങ്ങൾക്കു യോജിച്ച വികലമുഖങ്ങൾ ദൈവത്തിനും നാം നൽകിയെന്ന് വരാം. ദൈവതിരുനാമം വൃഥാ ഉപയോഗിക്കരുത് എന്ന് പറയുമ്പോൾ, തിരുനാമം അവഹേളിക്കപ്പെടരുത് എന്ന അർത്ഥത്തോടൊപ്പം, ജീവചൈതന്യമേശാത്ത വിധം ഒരു മന്ത്രോച്ചാരണം മാത്രമായി ആ നാമം ഉപയോഗിക്കപ്പെടരുത് എന്ന് കൂടി അർത്ഥമുണ്ടെന്നു ഞാൻ കരുതുന്നു. അഹങ്കരിക്കാനും മേൽക്കോയ്മ കാണിക്കാനുമുള്ള ആപ്തവാക്യമായി തിരുഗ്രന്ഥവചനങ്ങളും മാറിപ്പോകരുത്. ധ്യാനമൂലമായി മനുഷ്യഹൃദയങ്ങളിൽ വിത്തായി വീണു കിളിർക്കേണ്ടതാണവ. വളർന്നു ഫലം നല്കി തുടങ്ങുമ്പോഴേ ഒരുപക്ഷെ അതിന്റെ അർത്ഥമെന്തെന്നു നാം ഗ്രഹിച്ചു തുടങ്ങൂ. അപ്പോൾ, ധ്യാനം പോലുമില്ലാതെ ദൈവനാമത്തെ ആക്രോശസ്വരമാക്കുമ്പോൾ വന്ദിക്കുന്നതിനു പകരം ദൂഷിക്കുകയല്ലേ ചെയ്യുന്നത്?

അറിവുകളും സങ്കല്പങ്ങളും സ്വന്തം ചുറ്റുപാടുകളോട് പൂരകമാകുമ്പോഴേ അവ ബോധ്യങ്ങൾ നൽകുന്ന അനുഭവങ്ങളാകൂ. അല്ലെങ്കിൽ, എത്രയോ തീക്ഷ്ണതയോടെ ഏറ്റുപറഞ്ഞാലും അവ ആദർശങ്ങളെ ആകുന്നുള്ളു. അതിലെ വലിയ അപകടം ഈ തീക്ഷ്ണത ആന്തരിക സ്വാതന്ത്ര്യം നൽകാതെ ഹൃദയങ്ങളെ അടച്ചു ദുഷിപ്പിച്ചു കളയും എന്നതാണ്. കൃതജ്ഞതയുടെയും ആദരവിന്റെയും ഭാവം എന്നിൽ ജനിച്ചിട്ട് വേണം അതിനു ഏറ്റം യോഗ്യനായ സർവ്വേശ്വരന് അതർപ്പിക്കാൻ. അല്ലെങ്കിൽ എന്റെ അർപ്പണം വെറും വാക്കുകളാവില്ലേ - അർപ്പിച്ചത്, ദൈവത്തിനു പകരം ഏതോ ദൈവസങ്കല്പത്തിനും?

ആരാധിക്കപ്പെടുന്ന അലങ്കാരങ്ങളും, വഴിതെറ്റിക്കുന്ന രൂപകങ്ങളുമാണ് ആത്മീയതക്ക് ഏറ്റം അപകടം. മാനുഷിക ചുറ്റുപാടുകളിൽ നമ്മൾ ഉപയോഗിക്കുന്ന ഭാഷ തന്നെയാണ് അതിമാനുഷമായതിനെ സൂചിപ്പിക്കാനും മനസിലാക്കാനും നാം ഉപയോഗിക്കുന്നത്. നമ്മൾ മനുഷ്യരാകയാൽ നമുക്ക് ആ ഭാഷ കൂടിയേ തീരൂ. എന്നാൽ ഈ രണ്ടു തലങ്ങളിലും വാക്കുകൾക്ക് ഒരേ മാനം നൽകുമ്പോൾ, ഗ്രഹിക്കുന്ന യാഥാർഥ്യവും മിഥ്യയായിരിക്കും.

ഓരോ വ്യക്തിയും ജീവിക്കാനുതകും വിധം അവരവർക്കായി ഓരോ കഥാതന്തു മെനഞ്ഞെടുക്കുന്നുണ്ട്. രൂപപ്പെടുന്ന ഈ കഥ അവരെ സംബന്ധിച്ച് അവരുടെ ജീവനലോകമാണ്. കാണുന്ന ജീവിതമാതൃകകളും ജീവിതപശ്ചാത്തലങ്ങളുമാണ് ഈ കഥക്ക് ദിശാബോധവും മൂല്യവും നൽകുന്നത്. സ്വാംശീകരിച്ചെടുക്കുന്ന ഗുണപാഠങ്ങളും, സമൂഹത്തിന്റെ അവലോകനരീതികളും, ബന്ധങ്ങളുടെ പരസ്പരപൂരകത്തവും ഈ ലോകത്തിനു മേന്മ നൽകും. ഈ ലോകത്തോടുള്ള സമീപനരീതിയനുസരിച്ചാണ് ഓരോരുത്തരുടെയും ജീവിതത്തിന്റെ അർത്ഥതലങ്ങൾ വികസിക്കുന്നത്. പ്രകൃതിയോടും, മറ്റുമനുഷ്യരോടും, ആകാശവസ്തുക്കളോടുപോലും കൂട്ടിച്ചേർത്തു തങ്ങളുടെ ജീവനലോകം രൂപപ്പെടുത്തിയവരാണ് പഴമക്കാർ. പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും ആ ജീവിതശൈലി അവർക്കുനൽകിയത് അനിശ്ചിതത്വത്തിന്റെ നടുവിലും വ്യക്തമായ ദിശാബോധമാണ്. സൗകര്യങ്ങൾ ഏറിയെങ്കിലും, സ്വപ്നങ്ങളും, നിരാശകളും, തകർച്ചകളും, ഇഷ്ടങ്ങളും, ഇത്തിരി സുഖങ്ങളും, ക്ഷോഭവും എല്ലാം പേറി തിരക്കുപിടിച്ചു പായുന്ന ഇന്നത്തെ മനുഷ്യൻ പലദിശകളിലേക്കു വലിച്ചുകീറപ്പെടുന്ന, എവിടേക്കോ ഓടിയൊളിക്കാൻ ആഗ്രഹിക്കുന്ന നിസ്സഹായനാണ്. ജോലി കഴിഞ്ഞു തിരികെയെത്തുമ്പോഴേക്കും ജീവിതം സന്തോഷപ്രദമായിരിക്കുന്നോ എന്ന് സ്വയം ചോദിക്കാനുള്ള ശക്തിപോലും അവരിൽ ഉണ്ടായിരുന്നില്ല. പിന്നീട് അത്തരം കാര്യം ഓർക്കാനുള്ള സമയം പോലും ഇല്ലാതായി. ഇന്ന് അത്തരം ചോദ്യങ്ങളേ അപ്രധാനമായി മാറി. അവരുടെ ജീവനകഥ മെനയുവാൻ ജീവസ്പര്ശമുള്ള ഏതുദാഹരണമാണ് ചേർത്തുവയ്ക്കുക? അതുകൊണ്ട് അവരുടെ കഥകളിലും കലകളിലും ധൃതതാളം ഉൾച്ചേർന്നിരിക്കുന്നതിൽ ആശ്ചര്യമില്ല. ആകർഷണീയമായ ഒരു സങ്കൽപം ലഭ്യമായതുകൊണ്ടു മാത്രം അത് സ്വീകാര്യമാകണമെന്നില്ല, അവരുടെ സംഘർഷമുഖങ്ങളിൽ വ്യക്തത നല്കുന്നതാകണം അവ. ലഭ്യമായതും തങ്ങളെത്തന്നെ താല്പര്യത്തോടെ ഉൾപെടുത്താൻ കഴിയുന്നതുമായ കഥാശകലങ്ങളിലേക്കാണ് ജീവിതകഥയും ചേർത്തുവയ്ക്കുന്നത്.

ഒരു കാലത്തു ജോൺ മിൽട്ടൺ ന്റെ Paradise Lost ഉം ഡാന്റെ യുടെ Divine Comedy യും യാഥാർഥ്യബോധത്തോടെ വിശ്വാസികളുടെ മനസ്സിൽ ഇടം പിടിച്ചിരുന്നു. അവർ അവരുടെ പശ്ചാത്തലത്തോടും, താല്പര്യങ്ങളോടും ചേർത്ത് എഴുതിയ സാഹിത്യകൃതികൾ വിശ്വാസത്തിന്റെ ഭാഗമായി. ഭാവനാരൂപത്തിൽ അവർ സങ്കല്പിച്ച സ്വർഗ്ഗനരകങ്ങൾ മാറ്റപ്പെടാനാകാത്ത യാഥാർത്ഥ്യമായി. ആലങ്കാരികമായി കാണേണ്ടതിനെ അക്ഷരാർത്ഥത്തിലെടുക്കുന്ന വലിയ തെറ്റ് മതഗ്രന്ഥവ്യാഖ്യാനത്തിലും ദർശനകൃതികളുടെ വായനയിലും ഇന്നും ഉണ്ട്. വ്യാവസായികവിപ്ലവവും, നഗരത്തിലേക്ക് ചേക്കേറിയവരുടെ ജീവിതക്രമവും, അന്നുവരെ പാലിച്ചു പോന്ന 'ആത്മീയ' ജീവിതക്രമത്തോട് ഒത്തുപോകുന്നവ ആയിരുന്നില്ല. തെറ്റുകളുടെ ലോകമായി പരമ്പരാഗത സമൂഹം അതിനെ വിധിച്ചപ്പോൾ, പാലിക്കപ്പെടാൻ നിവൃത്തിയില്ലാത്ത അത്തരം ക്രമങ്ങളിലേക്കു പിന്നീട് അവർ തിരിഞ്ഞുനോക്കിയും ഇല്ല. അവിടെയുള്ള ചുറ്റുവട്ടങ്ങളിൽ ഒതുങ്ങിനിൽക്കുന്ന, ‘ആഴുക്കിന്റെ' ലോകത്തെ സംഘർഷങ്ങളിൽ ഉൾപ്പെടാതെ മാറിനിൽക്കുന്ന ഒന്നാണ് അവിടെയുള്ള പൂജനീയ യാഥാർഥ്യം എങ്കിൽ അതിനു വ്യക്തമായ സ്ഥാനവും അവർ പിന്നീട് കണ്ടില്ല. ഉത്തരം നല്കുന്നില്ലെങ്കിലും ജീവിക്കുന്നിടത്തു അപരനാകാതെ നിൽക്കുന്ന ദൈവമുഖം എന്നും മനുഷ്യൻ തേടുന്നുണ്ട്.

പുതുതലമുറ തങ്ങളെ ഉൾച്ചേർത്തുന്ന ജീവനകഥകൾ, Harry Potter, The Lord of the Rings, മറ്റനേകം ശാസ്ത്രസങ്കല്പിക കഥകൾ മുതലായവയിലെ ഇതിവൃത്തങ്ങളാണ്. തനിക്കുവേണ്ടി സങ്കല്പിക്കുന്ന ലോകത്തെ ഹൃദയഹാരിയായ രൂപകങ്ങളോട് അവർ ചേർത്ത് വയ്കുന്നെങ്കിൽ തെറ്റുപറയാനില്ല. യാഥാർഥ്യങ്ങളെ മനസിലാക്കാനും, അനുഭവങ്ങളെ പ്രകടിപ്പിക്കാനും മനുഷ്യൻ പ്രതീകങ്ങളെയും ദൃഷ്ടാന്തങ്ങളെയും വിനിമയോപാധിയാക്കുന്നു എന്നതുകൊണ്ടുതന്നെ, ഇത്തരം സാങ്കല്പിക കഥകൾ അവരുടെ യാഥാർത്ഥ്യബോധ്യങ്ങളിലേക്കു കടക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയേ തീരൂ. മനുഷ്യരായിരിക്കെത്തന്നെ അതിമാനുഷത്തം സങ്കല്പിക്കുന്ന ഒരു ആന്തരികലോകം അവർക്കുണ്ട്. Virtual Reality പോലുള്ള സാങ്കേതികവിദ്യകൾ അല്പസമയത്തേക്കാണെങ്കിലും വലിയ പ്രഭാവത്തോടെ മറ്റൊരുലോകത്തായിരിക്കുവാൻ അവരെ സംവഹിക്കുന്നുണ്ട്. പ്രകാശവേഗതയിൽ സഞ്ചരിക്കുക, മറ്റൊരു നക്ഷത്രസമൂഹത്തിന്റെ വിരുന്നുകാരാവുക തുടങ്ങിയവ സങ്കല്പികമാണെങ്കിലും അവർക്കു സാധ്യതകളാണ്. കമ്പ്യൂട്ടർ ലോകത്തെ മനുഷ്യന്റെ സ്ഥിതിയെയും കാര്യമായെടുക്കേണ്ടതുണ്ട്. ബോധേന്ദ്രിയങ്ങളുള്ള ചിന്താശക്തിയുള്ള വൈയക്തികമായ സത്തകളായി Artificial Intelligence മാറിക്കഴിയുമ്പോൾ മനുഷ്യൻ അവയുടെ ആശ്രിതരായി തീർന്നേക്കും. ജൈവപ്രക്രിയയിലൂടെ നൂറ്റാണ്ടുകളിൽ നമ്മളിൽവന്ന ബൗദ്ധികപരിണാമത്തിലും പതിന്മടങ്ങു വേഗത്തിൽ, അതിവികസിതമായ തലത്തിലേക്ക് സ്വയം രൂപകൽപന ചെയ്യാനും അവയ്ക്കായേക്കും. നമ്മുടെ സങ്കല്പ മാതൃകകളും വിനിമയരീതികളും തീർത്തും മാറേണ്ടതായും വരും. അപ്പോൾ ദൈവസങ്കല്പങ്ങളും, മതഘടനകളും, ആത്മീയനിലപാടുകളും പുനർചിന്തനം ചെയ്യപ്പെടേണ്ടതായി വരും. അത്തരത്തിലുള്ള ഏതാനം വെല്ലുവിളികൾ ചെറിയതോതിലെങ്കിലും ഇന്നേ നമ്മൾ നേരിടുന്നുണ്ട്.

വിഭജിതമായ വ്യക്തിത്വങ്ങളുമായി പലമാന പ്രതീക്ഷകൾക്ക് മുമ്പിൽ വിറങ്ങലിച്ചു പോകുന്ന, കത്തിയമരുന്ന ജീവിതങ്ങളെ നോക്കിക്കാണാനും, അവയിലെ മനുഷ്യനാകാൻ കൊതിക്കുന്ന ഉണ്മയെ മൃദുലതയോടെ തൊട്ടുതലോടുവാനും ആത്മീയതകൾക്കു കഴിഞ്ഞെങ്കിൽ! വിശ്വാസസംഹിതകളെയും മതമേൽക്കോയ്മയെയും സംരക്ഷിക്കാനുള്ള ബദ്ധപ്പാടിൽ കാണപ്പെടാതെപോയത്, മാറുന്ന സമൂഹത്തിൽ അതിന്റെ ഭിന്ന സാഹചര്യങ്ങളിൽ തളർന്നുപോകുന്ന മനുഷ്യനാണ്. മറുതലിപ്പോ തിന്മയോ അല്ല അവരിലുള്ളത്, നിസ്സഹായാവസ്ഥയാണ്. തിന്മയെന്നു പേരിട്ടു വിളിക്കപ്പെടുന്ന പല ആധുനികപ്രവണതകളും, സാമൂഹികമോ വ്യക്തിപരമോ ആയ ഏതു ആവശ്യങ്ങളെ മുതലെടുക്കാൻ ശ്രമിക്കുന്നു എന്ന് മനസിലാക്കാൻ ശ്രമിച്ചെങ്കിൽ ആത്മീയവിശ്വസ്തർ അവർക്കെതിരെ വിധി പറയുമായിരുന്നില്ല. സാമൂഹികമോ വ്യക്തിപരമോ ആയ സങ്കീർണപ്രശ്നങ്ങൾക്ക് വസ്തുനിഷ്ഠമായ അവലോകനത്തിലേക്കും, സ്വയം പരിശോധിക്കേണ്ട ഉത്തരവാദിത്തങ്ങളിലേക്കും സമൂഹത്തെയോ വ്യക്തിയെയോ നയിക്കുന്നതിന് പകരം മതപരമോ ആത്മീയപരമായ വ്യാഖ്യാനങ്ങൾ നല്കപ്പെടുമ്പോളും, സാഹചര്യങ്ങൾ മുതലെടുക്കപ്പെടുകയാണെന്നതാണ് സത്യം. മനുഷ്യന്റെ വിലയും, സ്വയാവബോധവും, ചുറ്റുമുള്ള യാഥാർഥ്യങ്ങളോട് ഒത്തുചേർത്തു, സ്വയം എണീറ്റ് നിൽക്കുവാനും, കൈകോർത്തു പിടിച്ചു നടക്കാനുള്ള ഉൾക്കരുത്ത് നേടിയെടുക്കാനും തുണയ്ക്കുന്ന അതിജീവനത്തിന്റെ ശക്തിയാകണം ആത്മീയത. തികഞ്ഞ ഉൾബലത്തോടെ ജീവിക്കാൻ മനുഷ്യനെ സജ്ജമാക്കുന്ന ആത്മീയതക്ക് ഈ രണ്ടു യാഥാർഥ്യങ്ങളോടും ആഴത്തിലുള്ള ബന്ധമുണ്ടാകും. ആശ്രമത്തിലെ പൂജാമുറിയിലിരുന്നു യുദ്ധസ്ഥലത്തെ പട്ടാളക്കാരനുവേണ്ടി പ്രാർത്ഥിക്കാം. എന്നാൽ അവൻ എങ്ങനെ പ്രാർത്ഥിക്കണമെന്നോ, എന്ത് പ്രാർത്ഥിക്കണമെന്നോ പറയാൻ അയാളുടെ ഹൃദയത്തിന്റെ കണ്ണുകളിലൂടെ എല്ലാമൊന്ന് കാണാനായെങ്കിലേ കഴിയൂ.

ശാസ്ത്രജ്ഞനെയും നിരീശ്വരനെയും ഉത്തരം മുട്ടിക്കുന്ന കുട്ടിയുടെ പരിഹാസഭാവത്തിൽ, എന്തൊക്കെയോ സ്ഥാപിച്ചെടുത്തെന്ന വ്യർത്ഥാഭിമാനം കരുത്തായെടുക്കുന്നവരാണ് നമ്മളിൽ പലരും. പവിത്രസ്ഥാനങ്ങളിലെ തീർത്ഥയാത്രികരോടു നിഷ്ഠാചര്യകളെക്കുറിച്ചു പലയാവർത്തി ഉപദേശിക്കാൻ നമുക്ക് മിടുക്കാണ്. നമ്മൾ കുത്തകയാക്കിയിരിക്കുന്ന പവിത്രതക്ക് പകരം, തീർത്ഥാടകരിലെയും മറ്റനേകരിലെയും ഉറവകൾ കാണാനും, പറ്റുമെങ്കിൽ കാണിച്ചു കൊടുക്കാനും കഴിഞ്ഞെങ്കിൽ അഴുക്കുചാലെന്നു വിധിക്കപ്പെട്ട നഗരനൊമ്പരങ്ങൾക്കിടയിൽ കൃപയുടെ നീർച്ചാലുകൾ കണ്ടെത്താനാകും. ആരാധനാലയങ്ങൾ നിലം പൊത്തും, ദൈവസങ്കല്പങ്ങൾ മാറിപ്പോകും എന്നാലും നമ്മുടെ പ്രത്യാശ നന്മനിറഞ്ഞ മനുഷ്യഹൃദയങ്ങളിൽത്തന്നെ. അവരവരുടെ ആഴങ്ങൾ കാണാൻ പരസ്പരം സഹായിക്കാം, നമ്മുടെ തന്നെ നന്മകളിലേക്കു, സത്യത്തിലേക്ക്, ആന്തരിക സൗന്ദര്യത്തിലേക്കു, കരുണയിലേക്കു, ഹൃദയത്തിന്റെ അലിവിലേക്ക്. തീർച്ചയായും അവിടെ ക്രിസ്തുവിനെ നാം കണ്ടു മുട്ടും; പുറത്തുനില്കുന്നവനായല്ല, നമ്മുടെ തന്നെ സത്തയുടെ ഭാഗമായി. ഉള്ളിൽ ക്രിസ്തുസാധ്യത കണ്ടു തുടങ്ങുന്ന ആളുടെ ഉൾവെളിച്ചം ഏത് അന്ധകാരത്തിലും പ്രകാശിക്കും.
____________
An English version is available at Can I still pray in the computer world?

1 comment:

Most Viewed

Featured post

Shepherd's Care

There are many relaxation techniques for body and mind. 'Peace' that Christ offered was not a stress-free time. Christ brought us to...