തളിരുകൾ

1 January 2018

പിറക്കുന്നതെന്തും...

ആത്മാർഥമായി ആർക്കെങ്കിലും വേണ്ടി കുറച്ചുനാൾ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അവരുടെ ജീവിതങ്ങളെ നമ്മളും താങ്ങുന്നതായി അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹങ്ങളെ തിരിച്ചറിയാൻ കഴിയുന്നെങ്കിൽ അത്തരം അനുഭവങ്ങളിൽ ഓരോന്നിലും നിറഞ്ഞുനിൽക്കുന്ന ദിവ്യസാന്നിധ്യത്തെയും നമുക്ക് ധ്യാനിക്കാം. 
മറിയം "ഇതെല്ലാം ഹൃദയത്തിൽ സൂക്ഷിച്ചു" എന്ന് നമ്മൾ വായിക്കുന്നുണ്ട്. മൂല്യമുള്ളവയാണ് നമ്മൾ സൂക്ഷിച്ചു വയ്ക്കുന്നത്. മാലാഖയുടെ സന്ദേശം മുതലുള്ള എല്ലാറ്റിലും വലിയ മാഹാത്മ്യംകണ്ടു ധ്യാനിച്ചതാവണം, ഇതിനു കാരണം. അത്തരത്തിൽ മൂല്യമർഹിക്കുന്ന നിമിഷങ്ങളിൽ ദൈവസാന്നിധ്യമറിയുമ്പോൾ അവ ആരാധ്യമാകുന്നുമുണ്ട്. ജീവിതനിമിഷങ്ങൾ അമൂല്യത കല്പിക്കപ്പെടാൻ അർഹമാണെന്നറിയുന്നതു അപ്പോഴാണ്.
ദൈവത്തിന്റെ  പ്രത്യേക കൃപാവരത്താൽ മറിയം അമലോത്ഭവയായിരുന്നു. മനുഷ്യഹൃദയങ്ങളിലെ ശൂന്യതയും, വ്യഥകളും, രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പും മറിയം സംഗ്രഹിച്ചു സൂക്ഷിച്ചു എന്ന് വേണം കരുതാൻ. ആ ഭാരം കനത്തതാണ്, മനുഷ്യചരിത്രത്തോളവും, പ്രപഞ്ചവിസ്തൃതിയോളവും  വലുതാണ്. രക്ഷകനുവേണ്ടിയുള്ള കാത്തിരിപ്പും പ്രാർത്ഥനയും അത്രതന്നെ ആത്മാർത്ഥവും ആയിരുന്നു എന്ന് വേണം ഓർക്കാൻ. ദൈവം അവളെ യോഗ്യയായി കാണുകയും ചെയ്യുന്നു. പ്രപഞ്ചത്തിനു ഒരു ഉദരമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ അവിടെ ദൈവത്തിനു മൂർത്തീഭാവമെടുക്കാമായിരുന്നു. മറിയത്തിൽ, കാത്തിരിക്കുന്ന ഒരു ആത്മാർത്ഥഹൃദയവും, മനുഷ്യന്റെ ശൂന്യതയുടെ വിങ്ങലും ദൈവം കണ്ടു. പ്രപഞ്ചത്തെ അതിന്റെ അപൂർണതകളോടെ മറിയം സ്വാംശീകരിച്ചു എന്ന് വേണമെങ്കിൽ പറയാം. ആത്മാർഥമായി അവൾ സ്വാംശീകരിച്ച ഈ വേദന സ്വീകാര്യമായ പ്രാർത്ഥനയാകുന്നുണ്ട്. എവിടെയൊക്കെയും കൃപയുടെ അഭാവമുണ്ടോ, അവിടെയെല്ലാം ആ പ്രാർത്ഥനകൾ കൃപയെ വിളിച്ചുചേർത്തു.  ആ തുറവി സമ്മാനിതമായത് പ്രപഞ്ചം മുഴുവൻ ആരിലൂടെ സൃഷിടിക്കപ്പെട്ടോ അവന് അമ്മയാകാൻ യോഗ്യയായി കാണപ്പെട്ടുകൊണ്ടാണ്. രക്ഷകന് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പുപോലും രക്ഷാകരമായിരുന്നു.

മറിയത്തിൽനിന്നു ജനിച്ചവൻ ദൈവപുത്രനാണ്;  ദൈവപുത്രൻ മറിയത്തിൽനിന്നു യഥാർത്ഥ മനുഷ്യനായി പിറന്നു. 

നമ്മിൽനിന്ന് ജനിക്കുന്നവ ദൈവികമല്ലെങ്കിൽ അവ നാശകാരകമായേക്കാം. നമ്മുടെ പ്രവൃത്തികളും വാക്കുകളും എത്ര തന്നെ ഉദാത്തവും, ദൈവികവും എന്ന് കരുതുമ്പോഴും അവയിൽ മനുഷ്യഗന്ധമില്ലെങ്കിൽ അവ യഥാർത്ഥത്തിൽ ദൈവികമാണോ എന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്. നമ്മിൽനിന്ന് പിറക്കുന്നതെന്തും ദൈവികമായിരിക്കട്ടെ, അവയിൽ മനുഷ്യത്വത്തിന്റെ സ്വഭാവമുണ്ടാകട്ടെ. അതിലേക്കുള്ള നമ്മുടെ കാത്തിരിപ്പു പോലും രക്ഷാകരമാകട്ടെ.

No comments:

Post a Comment

Most Viewed

Featured post

Tapasya -the narrow path

 On our life journey it is natural to ask whether we are ‘in or out’ of heaven. The teaching on the narrow door (Luke 13:24) addresses his f...