തളിരുകൾ

22 January 2018

കൃതജ്ഞത - സുകൃതങ്ങളിലേക്കുള്ള വാതിൽ

നന്ദിയുള്ള ഹൃദയം ദൈവത്തെ മഹത്വപ്പെടുത്തുന്നു. കൃതജ്ഞതാമനോഭാവം, ജീവിതാനുഭവങ്ങളും അവയിലുൾപ്പെട്ടിട്ടുള്ള വ്യക്തികളെയുമെല്ലാം തുറവിയോടെ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കും. ഇല്ലായ്മയിലും വേദനയിലും ആശ്വസിക്കാനാകും. കൃതജ്ഞതയിൽ എല്ലാം സ്വീകരിക്കാൻ കഴിയുന്നതിനാൽ നമ്മളുടെ പരാതികൾ കുറയും, സ്വീകാര്യത വളരും. എല്ലാത്തിനും നന്ദി പറയുന്നതിനാൽ നമ്മൾ എളിമപ്പെടുകയും ചെയ്യും. നല്കപ്പെട്ടതാണെന്നുള്ള ബോധ്യം വളരുമ്പോൾ പിടിവാശി വെടിഞ്ഞു വിട്ടുകൊടുക്കാനുമാകും, അലിവും, ദയയും, ഉദാരതയും നമ്മിൽ വളരും. നല്കപ്പെട്ടതായതുകൊണ്ട് എന്തിനു ഞാൻ അഹങ്കരിക്കണം? ഞാൻ നന്ദി പറയുന്നു. ജ്ഞാൻ എന്തിനു അസൂയപ്പെടണം? ഞാൻ എന്താണോ അതിൽ ഞാൻ സംതൃപ്തനാണ്, കാരണം ഞാൻ അതേപ്രതി നന്ദിയുള്ളവനാണ്. തുറവി ലഭിക്കുമ്പോൾ, വേദനിപ്പിക്കുന്ന ഓർമ്മകൾ സമർപ്പിക്കുവാനും കഴിയും. നന്ദിപറയാൻ ഹൃദയം വളരുമ്പോൾ ഒരുപാടു ഭാരം കുറയുകയും ആനന്ദവും സമാധാനവും നിറയുകയും ചെയ്യും. അവിടെയാണ് പരിശുദ്ധിയുടെ ഏതു തലവും മുള പൊട്ടുകയും വളർന്നു ഫലം നൽകുകയും ചെയ്യുന്നത്.
കൃതജ്ഞതാബലി എന്നത് ആചാരപരമായ അർച്ചനക്കപ്പുറം ഒരു ജീവിതക്രമമാകണം, ജീവിതത്തിന്റെ സമീപനരീതിയാകണം. അപ്പോഴേ ആത്മസമർപ്പണമെന്നും, ശൂന്യവൽക്കരണം എന്നുമൊക്കെയുള്ള വലിയ വാക്കുകൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയുള്ളു.
കൃതജ്ഞത നിറഞ്ഞ ഹൃദയത്തിൽ നിർഗമിക്കുന്ന ധന്യതയാണ് സ്വർഗ്ഗരാജ്യം,സമാധാനത്തിന്റെ, ശാന്തിയുടെ, വരദാനങ്ങളുടെ ഹൃദയാനുഭവം. പൂക്കളെപ്പോലെ അലങ്കരിക്കപ്പെടുകയും, പക്ഷികളെപ്പോലെ നല്കപ്പെടുകയും, കരയുന്ന കുഞ്ഞിനെപ്പോലെ ആശ്വസിക്കപ്പെടുകയും ചെയ്യുന്ന സ്വാതന്ത്ര്യാനുഭവം. ആ ആനന്ദത്തിലപ്പുറം മനുഷ്യജീവിതത്തിന്റെ അർത്ഥാന്തരങ്ങൾക്ക് അതിസ്വാഭാവികമായ കാല്പനികതകൾ ഏതു സ്വർഗ്ഗത്തെയാണ് സൃഷ്ടിക്കുക? കൃതജ്ഞതയില്ലാതെ അടയുന്ന ഹൃദയത്തിലാണ് നരകം പിറക്കുന്നത്. മറ്റുള്ളവരുടെ നന്മയിൽ ഭീതിപൂണ്ട്, അസൂയപ്പെട്ട് നമ്മൾ ഏഷണി കൂട്ടും, ഗൂഢാലോചന നടത്തും. നമ്മളെത്തന്നെ കുറ്റപ്പെടുത്തി കുറ്റബോധം കൊണ്ട് നമ്മെ നിറയ്ക്കും. നമ്മിലെ സത്യങ്ങളെ സ്വീകരിക്കാൻ കഴിയാതെ ലജ്ജിച്ചും സ്വയം അപമാനിച്ചും നരകയാതന വർദ്ധിപ്പിക്കുന്നു. നന്ദി പറയാം, വെറും വാക്കായല്ല ഹൃദ്യമായി. നമ്മിൽ സ്വർഗം പിറക്കട്ടെ!
ഞാൻ കൃതാർത്ഥനാണ്, നന്ദിയുള്ളവനാണ് എന്ന് തന്നെയാണ് ഞാൻ (മരണസമയത്തും) എല്ലാം പൂർണമായി സമർപ്പിക്കുന്നു എന്ന് ഏറ്റുപറയുന്നതിന്റെ അർത്ഥം.

No comments:

Post a Comment

Most Viewed

Featured post

Spoken in the name of the Lord

Among the guests of Herod, perhaps there was so much laughter and celebration, noise and cheer. On other side, the last groaning still may h...