തളിരുകൾ

3 February 2018

.... എന്നിട്ടും എനിക്ക് വിശക്കുന്നു

ദൈവത്തെ തേടുന്ന ദാഹം, വിശ്വാസത്തോടുള്ള പ്രതിബദ്ധത, നിഷ്കളങ്കമായ ഭക്തി...
തുടങ്ങിയവയെല്ലാം പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.
സ്വന്തം നിലനില്പിനുവേണ്ടി ജനത്തിന്റെ ദയനീയതയാണ് വിലക്കെടുക്കപ്പെടുന്നത്. ആരാധനക്കായി വരുന്നവർ ഭക്തിയിൽ ആടും, പാടും, കാഴ്ചകൾ അർപ്പിക്കും, ആഹ്ലാദത്തോടെ തിരിച്ചു പോകും,
എങ്കിലും അടങ്ങാത്ത വിശപ്പും, അപൂർണ്ണതയും ബാക്കി നിൽക്കും.

നമ്മുടെ മുഖംമൂടികളെ നോക്കിച്ചിരിക്കാൻ കഴിയുന്ന ദൈവമുഖങ്ങൾ നാം നമുക്കുവേണ്ടി ഉണ്ടാക്കിയിട്ടുണ്ടാകാം.
ദൈവത്തെ നമ്മിൽനിന്ന് മറച്ചുകളയുന്ന ഘനീഭവിച്ച അന്ധത അതേ ദൈവങ്ങളാണ്. പലപ്പോഴും ഈ ദൈവങ്ങൾ ഉടനടി ഫലം നൽകാറുണ്ട്.  മന്ത്രികഫലങ്ങളാഗ്രഹിക്കുന്ന എളുപ്പത്തിലുള്ള സൂത്രപ്പണികളായി ദൈവഭക്തി  മാറിപ്പോകരുത്. വഴികാട്ടേണ്ടവർ താരാരാധനക്കു സമാനമായ celebrity culture തങ്ങൾക്കുവേണ്ടി അനുവദിക്കുകയും അരുത്. ശ്രുതിമധുരവും നയനമനോഹരവുമായ അത്തരം ദൈവങ്ങളെ പരിചയപ്പെടു ത്തിയവർ തന്നെ അറിയാതെ നമ്മുടെയുള്ളിൽ ദൈവങ്ങളാകുന്നുണ്ട്. നമ്മുടെ ഭവ്യത ഈ വ്യക്തികളിലും അവർ ക്രമപ്പെടുത്തിയ പ്രാർത്ഥനാശൈലികളിലും ആണെങ്കിൽ ആത്മീയപരിവേഷമുള്ള, ക്രിസ്തീയ ഉടയാടകളുള്ള വിഗ്രഹങ്ങൾക്കാണ് നമ്മൾ സ്തോത്രമാലപിക്കുന്നത്.

ഇവയൊക്കെയും തൊട്ടുതലോടുന്നവ ആയിരുന്നിരിക്കാം, ഏതൊക്കെയോ അനുഭൂതികളിലൂടെ നമ്മൾ കടന്നുപോകുകയും ചെയ്തിട്ടുണ്ടാകാം. എങ്കിലും ഇവ നമ്മുടെ വിശ്വാസത്തിനും വ്യക്തിജീവിതത്തിനും എത്രമാത്രം  ആഴങ്ങൾ നൽകിയെന്ന് ധ്യാനിക്കുന്നതു നല്ലതാണ്.
വളർന്നിട്ടില്ലെങ്കിൽ അറിയണം, നമുക്ക് നൽകപ്പെട്ടത് പോഷണമില്ലാത്ത അപ്പക്കഷണങ്ങളായിരുന്നു. മനുഷ്യന്റെ ഉൾത്തളങ്ങളെ വശീകരിക്കുന്ന രൂപഭംഗിയുള്ള ദൈവങ്ങളെ മെനഞ്ഞെടുക്കുകയും, അതിനൊത്ത  വൈകാരിക സംതൃപ്തി നൽകുന്ന ആത്മീയത സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നത് വഴിയിൽ തളർന്നു പോകാൻ കാരണമാകുന്നുണ്ട്.
വിശപ്പും ദാഹവും, പുഞ്ചിരിയും സ്വപ്നങ്ങളും, ഭീതിയും ഭാരങ്ങളും ഒക്കെയായി നമ്മുടെതന്നെയും മറ്റനേകം പേരുടെയും ജീവിതങ്ങൾ നമ്മുടെ കൈകളിലുണ്ട്.
അവയൊക്കെയും കൈകളിലേന്തി നമ്മൾ എന്താണ് ചെയ്യാറുള്ളത്?
നമ്മുടെ ജീവിതത്തിന്റെ പച്ചയായ മനുഷ്യാവസ്ഥകൾ തന്നെയാണ് വിഷയം.
 അനുചിതമായ പരിഹാരനിർദേശങ്ങളും, ഗൂഢലക്ഷ്യങ്ങളും വഴിയിൽ പ്രാധാന്യം നേടുമ്പോൾ  അറിയണം നമ്മൾ പ്രതിഷ്ഠിക്കുന്നത് വിഗ്രഹങ്ങളാണ്. ഈ അവസ്ഥകൾ കൃതജ്ഞതയോടെ ഉയർത്തി വാഴ്ത്തപ്പെടുമ്പോൾ  തിളക്കമേറിയ വിഗ്രഹങ്ങൾക്കുപോലും ഇടമില്ലാതാകും. കൃതജ്ഞതയോടെ ഉയർത്തപ്പെട്ടതുകൊണ്ടാണ് ക്രിസ്തു വിശക്കുന്ന ലോകത്തിനുവേണ്ടി അപ്പമായത്.
_______________
God in a fastfood cafe

No comments:

Post a Comment

Most Viewed

Featured post

as stars in the night and crops in famine

Joseph may have had known God's consolation and comfort in his lonely nights as he had lost his mother. Perhaps his dreams were of a mis...