തളിരുകൾ

4 March 2018

നാണയക്കിലുക്കവും ചില വാക്കുകളും

അത്താഴമേശക്കരികിലേക്കു അവർ നടക്കുകയാണ്. ചുറ്റുമുള്ള നിശ്ശബ്ദതക്കിടയിൽ സൂചകങ്ങളായി വൈരുധ്യമാർന്ന രണ്ടു ശബ്ദങ്ങൾ. ശ്രദ്ധിച്ച കാൽച്ചുവടുകൾക്കു പോലും നിശബ്ദമാക്കാൻ കഴിയാത്ത മുപ്പതു വെള്ളിനാണയങ്ങളുടെ സ്വരം. പറയാൻ പോകുന്ന ചില സത്യശകലങ്ങളെക്കുറിച്ചോർത്ത് ആത്മാർത്ഥമായ ഹൃദയമർമരം ക്രിസ്തുവിൽ നിന്നും. അങ്ങനെ ഒരേ മേശക്കരികെ രണ്ട് ഉടമ്പടികളുണ്ട് - ഒറ്റിയ  ബന്ധത്തിന് വിലയായി കിട്ടിയ പണക്കിഴി, സ്വജീവൻ പകർന്നു നല്കാൻ വെമ്പൽ കൊള്ളുന്ന ഒരു ഹൃദയം.

ജീവിതഭാരത്താൽ ക്ഷതമേറ്റ ശരീരവും മനസ്സും, വഞ്ചിക്കപ്പെട്ട സ്നേഹം, വിധിക്കപ്പെടുന്ന ദൈവാരാധന, അങ്ങനെ പല ഭാവങ്ങളിൽ മനുഷ്യനെ കണ്ടവരാണവർ. ക്രിസ്തുവിനു അവരോടുള്ള സമീപനവും അവർ കണ്ടു കഴിഞ്ഞു. എനിക്കവരോട് അനുകമ്പ തോന്നുന്നു എന്ന് ഹൃദയാർദ്രതയോടെ പറഞ്ഞ  ക്രിസ്തു, ഇത് എന്റെ  ശരീരമാകുന്നു  എന്ന് പറയുമ്പോഴും മുറിവേറ്റ ജീവിതങ്ങൾ ആ മനസിലേറ്റിയിട്ടുണ്ട്. അവർക്കുവേണ്ടി ആശീർവദിക്കപ്പെട്ടതു മാത്രമല്ല ദിവ്യഭോജ്യമാകുന്ന അപ്പം, അത് അവരാൽ നിർമിതവുമാണ്. ഈ തിരിച്ചറിവാണ് ഒറ്റു വിലയായ നാണയങ്ങളും, വിഭജിക്കപ്പെടുന്ന ശരീരവും തമ്മിലുള്ള അകലം.

ഒറ്റിക്കൊടുക്കപ്പെട്ടപ്പോൾ വിലയായത്‌ വന്നുചേർന്ന നാണയങ്ങളല്ല, എറിഞ്ഞുകളഞ്ഞ സ്നേഹബന്ധമാണ്. നട്ടുവളർത്തിയ ചെറുചെടിപോലും പിഴുതുമാറ്റാൻ വേദനിക്കുന്ന നമുക്ക് ഒരിക്കലെങ്കിലും ഹൃദയത്തിനാർദ്രത നൽകിയവരെ പറിച്ചുമാറ്റുമ്പോൾ വേദനിക്കാത്തതെന്തുകൊണ്ടാണ്? ഏതൊക്കെയോ നാണയങ്ങൾ ഒരുപക്ഷേ  ആ ബന്ധങ്ങൾക്ക്‌ പകരമാകുന്നുണ്ടാകാം. ഹൃദയബന്ധത്തിനു പകരമായ നാണയങ്ങൾ ശവപ്പറമ്പിന് വിലയായി എന്നത് ധ്യാനിക്കേണ്ട വസ്തുതയാണ്; ബന്ധത്തിന് വേണ്ടി മുറിക്കപ്പെട്ട ശരീരം കല്ലറക്കുൾക്കൊള്ളാനാകാത്ത വിധം വളർന്നു എന്നതും.

സ്വയം അർപ്പിക്കപ്പെടാൻ കാരണമായ ബന്ധം എന്താണ്?
1) ദൈവത്തിനേറ്റവും പ്രിയങ്കരനായ പുത്രൻ,
2) ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന കുഞ്ഞാട്,
3) ഇതാ, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ തയ്യാറായി ഞാൻ ...
ഈ തലങ്ങളോരോന്നും ലോകത്തിന്റെ വീർപ്പുമുട്ടലുകൾ സ്വന്തം ജീവിത വ്യഥയാക്കി മറ്റും. അത്തരം ബലിപീഠത്തിലാണ് സ്വജീവൻ അനേകർക്ക്‌ അപ്പമാകുന്നത്.
വാഴ്ത്തപ്പെടുന്ന അപ്പത്തിന്റെ അന്തഃസത്തയിൽ യാഥാർത്ഥത്തിലുള്ളത് ഒരു ശരീരദർശനമാണ്. അർപ്പിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ചെയ്യുന്ന ശരീരം; അപ്പത്തിൽ സ്വീകരിക്കപ്പെടുകയും, കൂട്ടായ്മയിൽ ജീവിക്കുകയും ചെയ്യുന്ന ശരീരം. ഈ ശരീരമില്ലാതെ അപ്പത്തിന് പ്രസക്തിയില്ല. കൂട്ടായ്മയിൽ സ്വാംശീകരിക്കപ്പെടുന്ന  ഈ ശരീരയാഥാർത്ഥ്യത്തെ വേണ്ടവിധം വിവേചിക്കാതെ, യോജിപ്പില്ലാതെ അപ്പത്തെ സമീപിക്കുന്നത് കാപട്യമാണ്. അവിടെ ജീവനില്ല, വേറിട്ട് നിൽക്കുന്ന ജീവിതങ്ങൾ പുഷ്ടിപ്പെടുന്നുമില്ല. ഭക്തിയും ആരാധനയും സ്വയം നീതീകരണത്തിനു വഴിയാകുന്നുണ്ടെങ്കിൽ, അവിടെ യോജിപ്പിന്റെ സത്തയില്ല. ഭക്തി ഹൃദയം കഠിനമാക്കുമ്പോൾ, പാപിനിക്കു നേരെ ഉയർത്തപ്പെട്ട കല്ലുകളെപ്പോലെ അവ മൂർച്ചയേറ്റും, നാണയത്തുട്ടുകൾക്കു തിളക്കവുമേറും. ആരാധന ധർമം വെടിയുമ്പോൾ ബലിക്ക് പകരം കൊല വില നേടും.
അർപ്പിതമായ സ്നേഹത്തിൽ മുറിക്കപ്പെട്ട ശരീരം, കാത്തിരിക്കാനും, മനസ്സിലാക്കാനും, സാന്ത്വനപ്പെടുത്താനും, കൂടെനിൽക്കാനും, വീണ്ടും  ഒരിക്കൽക്കൂടി ഹൃദയം പിളർക്കാൻ ഒരുങ്ങുന്നതുമാണ്. വിങ്ങുന്ന മുറിവുകളിലേക്കു സ്വാഗതം ചെയ്യുന്ന ഉത്ഥിതൻ, പക്ഷെ, മുറിവിൽ നിറച്ചു വച്ചിരിക്കുന്നത് വറ്റാത്ത സ്നേഹമാണ്. ആ സ്നേഹമാണ് അവന്റെ പുതുശരീരത്തെ ചേർത്തുനിർത്തുന്ന ചൈതന്യം. യൂദാസിന്റെ കരങ്ങളിൽ കരയുന്ന നാണയത്തുട്ടുകളെപ്പോലെ  മുറിവുകളെച്ചൊല്ലി വിലപേശലോ കണക്കുപറച്ചിലോ ഇല്ല. കാരണം ശൂന്യവൽക്കരണം അതിരുകളില്ലാത്ത വളർച്ചയാണ്.
പരസ്പരബന്ധമില്ലാത്തിടത്ത് ഏകശരീര അനുഭവവും ഇല്ല. വ്യക്തിപരമായ ദൈവാനുഭവം കൂട്ടായ്മയിലെ ദിവ്യശരീരത്തിലേക്കു നമ്മെ വളർത്തട്ടെ. ആത്മാർത്ഥ ബന്ധങ്ങളുടെ ബലിവേദികളിൽ ദിവ്യപൂജയും ഉണ്ടാകും. അങ്ങനെ കാലിത്തൊഴുത്തിലും, സമരായക്കാരന്റെ കഴുതപ്പുറത്തും, കുരിശിലെ വേദനയിലും മുറിയുകയും ജീവിക്കുകയും ചെയ്യുന്ന അപ്പം യാഥാർത്ഥ്യമാണ്. അപരന്റെ വ്യഥയേന്തുന്ന ശരീരം അവർക്കായി അപ്പമാകുമ്പോൾ വഞ്ചനയുടെ നാണയത്തുട്ടുകൾക്ക്  വിലയില്ലാതാകും.

നാണയങ്ങളുടെ നിശബ്ദവിലാപത്തിനു പകരം ശാന്തമായ ചില ആത്മാർത്ഥവാക്കുകൾ:
ഇതാ ഞാൻ, അങ്ങയുടെ ഇഷ്ടം നിറവേറ്റുവാൻ;
എന്റെ ജീവൻ അങ്ങയുടെ കരങ്ങളിലേകുന്നു  - പിതാവിനോട്;
വാങ്ങി ഭക്ഷിക്കുവിൻ, ഇത് നിങ്ങൾക്ക് വേണ്ടി വിഭജിക്കപ്പെട്ട എന്റെ ശരീരമാണ്;
നിങ്ങളും ഇതു പോലെ ചെയ്യുവിൻ - നമ്മളോട്.

No comments:

Post a Comment

Most Viewed

Featured post

Remain in my love

We are on the 6th Sunday of Easter. Have we met the risen Christ? In opening the Scriptures and breaking of the bread, the Church has been l...