തളിരുകൾ

4 December 2017

മൗനം, ധന്യമായ കാത്തിരിപ്പ്

കാത്തിരിപ്പിലൂടെയും നിശ്ശബ്ദതയിലൂടെയും കടന്നുപോയവരാണ് സഖറിയായും, എലിസബത്തും, യോഹന്നാനും. അവരുടെ പേരുകൾതന്നെ മൗനത്തിന്റെ സമയം എത്രയോ അനുഗ്രഹപ്രാപ്തിക്ക് നമ്മെ ഒരുക്കുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. സഖറിയാ എന്നാൽ ദൈവമെന്നെ അനുസ്മരിച്ചിരിക്കുന്നു എന്നർത്ഥം.എലിസബത്തിനു ദൈവത്തിന്റെ ശപഥം എന്നും, സന്തുഷ്ടി എന്നും അർത്ഥമുണ്ട്. യോഹന്നാൻ എന്നാൽ ദൈവം കൃപാലു ആണെന്നും, മഹാമനസ്കതയോടെ അവിടുന്ന് തന്നു എന്നും അർത്ഥം. "വിശ്വസിക്കായ്ക മൂലം നീ മൂകനായിരിക്കും" എന്ന വാക്കുകൾ ശിക്ഷയെക്കാളുപരി ഒരു വിളിയാണ്. നിശബ്ദധ്യാനത്തിലേക്ക്, വിശ്വസിക്കാൻ പ്രാപ്തനാകുന്നത് വരെ. പിന്നീട് എലിസബത്തും, മരുഭൂമിയിൽ യോഹന്നാനും, ഈ മൗനം ധ്യാനപൂര്ണമായ കാത്തിരിപ്പാക്കുന്നുണ്ട്.

നല്കപ്പെട്ടിട്ടുള്ളതെല്ലാം ധ്യാനിക്കപ്പെടേണ്ടതാണ്
ലഭിച്ചതിനെ ഓർത്തും, ലഭിക്കാനുള്ളതിനെ ഓർത്തും.
ദൈവഹൃദയത്തിൽ സകലതും സ്മരിക്കപ്പെടുന്നുണ്ട് -
നമ്മിലുള്ളവയും, നമ്മിലെ ഇല്ലായ്മയും.

വാഗ്ദാനസ്വരം വിശ്വസനീയമാവണമെന്നില്ല,
എങ്കിലും അവ ധ്യാനിക്കപ്പെടട്ടെ -
മൗനമായി, ഹൃദയത്തിന്റെ ധന്യതയിൽ.

സ്വകാര്യതയിലേക്ക് പിൻവാങ്ങിയ എലിസബത്ത്
പിന്നീട് മുമ്പോട്ട് വരുന്നത് ഈ ധന്യതയെ പുകഴ്ത്താനാണ്:
സ്ത്രീകളിൽ അനുഗ്രഹീതയാണ് നീ
ധന്യതയിൽ നിനക്ക് നല്കപ്പെട്ടവനും!

വൃദ്ധനായ ശിമെയോന്റെ കാത്തിരിപ്പും എത്രയോ ധന്യമാണ്‌! 
കാത്തിരുന്ന് ധ്യാനിച്ച, ആഗ്രഹിച്ച രക്ഷ
"ഇതാ ഇപ്പോൾ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു."

അവമതിയിലും, ഏകാന്തതയിലും,
നിരാശയിലും,ഭീതിയിലും, നാശത്തിലും
നമ്മളും തീർത്തും മൗനമാകാറുണ്ട് -
ആ മൗനം ശൂന്യമാകാതിരിക്കട്ടെ
പകരം അവ ധ്യാനപൂര്ണമാകട്ടെ

കാരണം നമ്മളോരോരുത്തരും ഓർമ്മിക്കപ്പെടുന്നുണ്ട്.
ദൈവഹൃദയത്തിൽ സകലതും സ്മരിക്കപ്പെടുന്നുണ്ട് -
നമ്മിലുള്ളവയും, നമ്മിലെ ഇല്ലായ്മയും.

No comments:

Post a Comment

Most Viewed

Featured post

Spoken in the name of the Lord

Among the guests of Herod, perhaps there was so much laughter and celebration, noise and cheer. On other side, the last groaning still may h...