തളിരുകൾ

24 December 2017

ബെത്‌ലെഹെമിലേക്കുള്ള കടന്നു പോകൽ

അനുഗ്രഹങ്ങളുടെ മംഗളവാർത്ത
അതിരുകളില്ലാതെ അനുഗ്രഹം നൽകപ്പെട്ടിരിക്കുന്നു എന്ന സത്യമാണ് സുവിശേഷത്തിന്റെ നവീനത. കരയുന്നവരും, ഭാരം വഹിക്കുന്നവരും, പീഡിപ്പിക്കപ്പെട്ടവരും, വിശക്കുന്നവരും, ശപിതരായി വിധിക്കപ്പെട്ടവരും ഈ ധന്യതക്ക് അർഹരാണ്. ആ യാഥാർത്ഥ്യത്തിലേക്ക് അവരെ കൊണ്ടുപോകുകയാണ് നല്ല വഴികാട്ടിയുടെ കടമ. വ്യക്തതക്കു വേണ്ടി നാം നിർണ്ണയിച്ച പലതും നമ്മെ ബന്ധിച്ചിടുകയായിരുന്നു. അവയുടെ പ്രാമുഖ്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. കുരുക്കഴിക്കപ്പെടേണ്ട നിർവചനങ്ങളിൽ നിന്നും അവരെ സ്വാതന്ത്രരാക്കുകയാണ് നല്ല ഇടയന്റെ സാന്നിധ്യത്തിന്റെ ആർദ്രത. വളർച്ച ആവശ്യമുണ്ടെങ്കിലും, നമ്മൾ എത്രയോ അനുഗ്രഹീതരാണ്. അവന്റെ വാക്കുകൾ പുതുജീവന്റെ നനവായി നമ്മിലേക്ക്‌ കിനിഞ്ഞിറങ്ങും. നമ്മിലെ നന്മകളും  ഒടിവുകളും ആ ധന്യതയിൽ നിർവൃതി അറിയും.
ബെത്‌ലെഹെമിലേക്കുള്ള കടന്നു പോകൽ 
മറിയത്തെ, പൂർണമായും, പ്രത്യേകമായി അവളുടെ ഹൃദയത്തെയും, ഉദരത്തെയും  ധന്യമാക്കിയ ഈശ്വരചൈതന്യം നമ്മിലെ മനുഷ്യാവസ്ഥകളെയും ശ്രേഷ്‌ഠമാക്കും എന്നതാണ്  വാഗ്‌ദാനങ്ങളുടെ പൊരുൾ. തുറവിയുള്ള ഹൃദയത്തിനു പ്രപഞ്ചത്തെ വഹിക്കാനുള്ള ഗർഭപാത്രമാകാം. കടന്നുപോകലിന്റെ ഒരു നിമിഷം ഇവിടെ കാര്യമായെടുക്കാനുണ്ട്. അത്ഭുതങ്ങളെ പ്രതീക്ഷിക്കാനോ, അസംഭവ്യമായവ സാധ്യമാക്കാനോ അല്ല, സാധാരണത്വത്തിൽ ഗരിമ കാണുവാനാണ് ഈ കടന്നുപോകലിന്റെ അർത്ഥം. തീർച്ചയായും, ധൈര്യവും, കനിവും, വിവേചനയും, മൗനവും അതിൽ അലിവ് നൽകുന്ന ഗുണങ്ങളാണ്.  നമ്മിലോരോരുത്തരിലെയും ഹൃദയത്തിൽ വസിക്കുന്ന ദിവ്യജ്ഞാനം, ആ ആദിവചനം നമ്മിലെ മനുഷ്യനിൽ അവതീർണമാകാൻ തുടിക്കുന്നുണ്ട്. നമ്മിലെ മണ്ണിനെയും, മനുഷ്യനെയും നമ്മൾ കാര്യമായിട്ടെടുത്തിട്ടില്ല എന്നതാണ് സത്യം. പകരം, മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. നമ്മിലെ മാനുഷികതയിൽ ജീവിക്കുവാനായി വചനം മനുഷ്യനായിത്തീരുന്നു. ആണോ പെണ്ണോ ഭിന്നലിംഗരോ, രോഗിയോ തളർന്നവരോ ശുശ്രൂഷിക്കുന്നവരോ ആവട്ടെ, നമ്മളുടെ കൊച്ചുജീവിതങ്ങളിൽ വചനം മാംസം ധരിക്കുന്നുണ്ട്. ഇതൊരു വെല്ലുവിളിയായിത്തന്നെയാണ് ബെത്‌ലെഹെം നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. സകല പെരുമകളെയും മാറ്റിനിർത്താനും പച്ചമനുഷ്യനിലേക്കു വളരാനുമുള്ള ഒരു കടന്നുപോക്ക്‌.                              
ബെത്‌ലെഹെമിന്റെ ദുരന്തമുഖം
നിർവചനങ്ങളില്ലാത്തവരാണ് ബെത്‌ലെഹെമിൽ എത്തിയത്. തങ്ങളെത്തന്നെ നിർവചിക്കുന്നവർ തങ്ങളുടെ സ്വത്വം ആദർശങ്ങളോടോ, മതസംഹിതകളോടോ, ന്യായപ്രമാണങ്ങളോടോ ബന്ധപ്പെടുത്തി വയ്ക്കുമ്പോൾ, ജീവിതനിമിഷങ്ങളിൽ തെളിഞ്ഞുവരുന്ന അനുഗ്രഹീതമായ വെളിപാടുകൾക്ക് നൈസർഗികമായ ഒരു പ്രത്യുത്തരം നൽകാനാവില്ല എന്നതാണ് യാഥാർത്ഥ്യം. ഭവ്യത നൽകേണ്ടവയെ മതത്തിന്റെ ചട്ടക്കൂടുകളിൽ ഒതുക്കാതെ അതിന്റെ തന്നെ നിർമലതകളിൽ വന്ദിച്ചവരും, സംസ്കാരങ്ങൾ നമ്മെ അടച്ചിടുന്നവയല്ലെന്നു തിരിച്ചറിഞ്ഞവരുമാണ് പുൽക്കൂടിനു മുമ്പിൽ സന്തോഷിക്കുന്നത്. ആട്ടിടയരുടെ വിശ്വാസഭാവനകൾ പ്രകൃതിബന്ധങ്ങളോടും, ഇടയവൃത്തിയോടും ചേർന്നതായിരിക്കാം. അബലരായിരിക്കുന്ന തങ്ങൾ നൽകുന്ന സുരക്ഷയും, ആടുകളുടെ ഉള്ളിലുള്ള സുരക്ഷാബോധവും അവരുടെ വിശ്വാസത്തിന്റെ ആന്തരികരൂപമായിരിക്കാം. ജ്ഞാനികളാണെങ്കിൽ, രാജ്യത്തിനും സംസ്കാരത്തിനും അതീതമായി ഉൾവെളിച്ചം തേടി വന്നവരാണ്. അധികാരത്തിനും അറിവിനും മീതെയാണ് പച്ചമനുഷ്യനാകുന്നതിലെ വെളിപാട്. നിർവ്വചനങ്ങൾ ഏറുംതോറും അതിരുകളും ഏറുകയാണ്, ലാളിത്യമാർന്നതിനെയെല്ലാം അകറ്റി മാറ്റുകയാണ്. ഉണ്ണിയുടെ പുൽത്തൊഴുത്തിൽ സമ്പത്തിന്റെയും, അധികാരത്തിന്റെയും ഇല്ലായ്‌മയ്‌ക്കൊപ്പം നിർവചനങ്ങളുടെ ഇല്ലായ്മയും ഉണ്ട്. നിർവചനങ്ങളുടെ ഇല്ലായ്മയിലാണ് അവിടെ എല്ലാവർക്കും പരസ്പരം സ്വീകരിക്കാൻ കഴിയുന്നത്. ആവർത്തിക്കപ്പെടുന്ന മുഖ്യസന്ദേശത്തിലും ആ ധ്വനിയുണ്ട്: "നിങ്ങൾക്ക് വേണ്ടി ജനിച്ച ശിശു" - മനുഷ്യൻ അപരനുവേണ്ടിയാകുന്ന ഓരോ അവസ്ഥയിലും പരിപാലനയുടെയും കരുതലിന്റെയും വെളിപാടുകളുണ്ട്. ആ പുത്തനനുഭവങ്ങളിലേക്ക് ഒരാൾ അവതരിക്കുന്നത് വിഗ്രഹമാകനല്ല, അലിഞ്ഞു തീരാനാണ്. ഉപ്പും ലവണങ്ങളും അലിഞ്ഞുചേർന്നാണ് ജീവൻ നൽകുന്നത്, ജീവാംശത്തിന്റെ ഭാഗമാകുന്നത്‌. ഒരു ചെറു മഞ്ഞുകണം പോലും ഈ അലിവ് നൽകുന്നുണ്ട്. നമ്മിലെ മണ്ണിനെ അലിയിച്ചു മൃദുത്വം നൽകുന്ന ജലകണമാണ് ഈശ്വരകൃപ. പൊടിയുടെ പൊടിയുടെ ഗന്ധമറിഞ്ഞ നമുക്ക് മണ്ണിന്റെ പശിമ പറ്റാൻ ഈ നനവ് വേണം. ഒരു പുതുജീവരൂപമായി നമ്മിൽ വളരുന്നതും ഇതേ കൃപ തന്നെ. ഈ കൃപാസമൃദ്ധിയാണ് ഓരോ കരുതലിലും നാം അറിയുന്നത്. നിർവചനങ്ങളുടെ ചിന്താധാരയിൽ തടയപ്പെടുന്നതും ഈ കൃപ തന്നെ.      

ദൈവം മനുഷ്യനാകുന്നതിലെ വിളി, വീണ്ടും വീണ്ടും കൂടുതൽ ആഴങ്ങളുള്ള  മനുഷ്യരാകുവാൻ തന്നെയാണ്. ഭക്തിയിലെ ആഡംബരങ്ങൾ പോലും   ഭാരങ്ങളാകുന്നു എങ്കിൽ തീർച്ചയായും ഇല്ലായ്‌മയുടെ ബെത്‌ലെഹെമിലേക്കു മടങ്ങാൻ നമ്മോടുതന്നെ കനിവ് കാണിക്കണം. ഉദാരതയോടെ നൽകുകയും, എളിമയോടെ  സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഓരോ കരുതലിലും വചനത്തിന്റെ മാംസരൂപം തെളിയുന്നുണ്ട്. സംഹിതകളും ആദർശങ്ങളും നമ്മുടെ കണ്ണുകളെയും കാതുകളെയും അടച്ചുകളയാതിരിക്കട്ടെ.    

No comments:

Post a Comment

Most Viewed

Featured post

Remain in my love

We are on the 6th Sunday of Easter. Have we met the risen Christ? In opening the Scriptures and breaking of the bread, the Church has been l...