തളിരുകൾ

6 December 2017

കൊട്ടാരത്തിൽ പിറക്കാത്ത മിശിഹാ




മിശിഹായെക്കുറിച്ചുള്ള കാത്തിരിപ്പ്,
ചിലർക്കെങ്കിലും പൊള്ളയായിരുന്നു
വചനഗ്രന്ഥങ്ങളിൽ
അവർ ഗണിക്കാനും ഭാവിപ്രവചിക്കാനുമുള്ള കരുക്കൾ അന്വേഷിച്ചു.

ബെത്‌ലെഹെം ആണ് മിശിഹായുടെ ജന്മസ്ഥലമാകേണ്ടതെന്നും
അവന്റെ താരം ഉദയം ചെയ്തു എന്നറിഞ്ഞിട്ടും
കൊട്ടാരത്തിന്റെ സുരക്ഷയിൽ നിന്നും,
മതസംഹിതകളുടെ കെട്ടുറപ്പിൽ നിന്നും അവർ പുറത്തു വന്നില്ല.

"ഞങ്ങളുണ്ടെകിൽ പിന്നെ മിശിഹായെക്കൊണ്ട് എന്താവശ്യം?
മിശിഹായുടെ ആഗമനമോ, സാന്നിധ്യമോ
ഞങ്ങളെ നിശ്ശേഷം ബാധിക്കാനില്ല."

ജീവിതവ്യഥയിലെ വചനസാധ്യതയിലാണ് മിശിഹാ പിറക്കുന്നത്,
അവിടെയാണ് ദൈവം വാതിൽക്കൽ മുട്ടുന്നത്.

ദിവ്യരക്ഷകന്റെ അമ്മയാകാമോ?
അവന് ഒരിടം തരാമോ,ഒരല്പം സുരക്ഷ ഒരുക്കമോ,
അവന് വഴിയൊരുക്കാൻ മുമ്പേ നടന്ന്,
അർത്ഥശൂന്യമെന്നവണ്ണം മരിക്കാമോ?

വചനം പൊരുളായി ഹൃദയത്തിൽ തെളിയുമ്പോൾ
അഭിഷിക്തനായവൻ നമ്മിലും പിറക്കും.

നമ്മുടെ പല സമീപനങ്ങളിലും മറ്റൊരു രാജനെ നാം അംഗീകരിക്കാറില്ല
ദൈവത്തെ പോലും - ഒന്ന് ധ്യാനിച്ച് നോക്കൂ. വലിയൊരു സത്യമാണത്.
രാജാക്കന്മാരുടെ രാജാവെന്നു ദൈവനാമമുച്ചരിച്ചു പറയുമ്പോളും
എന്റെ ചിന്തക്കും, വിശ്വാസത്തിനും, വലിമ എന്നാണ് വയ്പ്.
വാഴുന്ന ദൈവത്തെക്കുറിച്ചോർക്കാൻ നമുക്ക് സന്തോഷമാണ്
സകലത്തെയും അധീനതയിലാക്കുന്ന മിശിഹായെയാണ് നമുക്കിഷ്ടം.

ചക്രവർത്തിയുടെ പ്രതാപത്തോടും,
സാമ്രാജ്യങ്ങൾ കീഴടക്കുന്ന മേല്കോയ്മയോടും കൂടിയല്ല മിശിഹാ വന്നത്!

രാജാവാകാൻ ആഗ്രഹിക്കുന്ന നമ്മുടെയുള്ളിൽ
ദാസവേല ചെയ്യാനുള്ള ഉൾസ്വാതന്ത്ര്യം വളരുന്നുണ്ടോ?
അവകാശങ്ങളില്ലാതെ അപമാനിക്കപ്പെടുന്ന ഒരു സമയത്തു
അഭിഷിക്തന്റെ സ്നേഹത്തോടെ ശുശ്രൂഷ ചെയ്യാനാകുമോ?
സ്വദേശത്തു വിദേശിയെപ്പോലെയാകുമ്പോൾ,
സത്രത്തിലെ വിശ്രമസ്ഥാനം പോലും നമുക്ക് ലഭ്യമല്ലാതാകുമ്പോൾ,
നമ്മിലൂടെ പിറക്കുന്ന മിശിഹായുടെ കൃപ,
ആ തുറന്ന ഹൃദയത്തിന്റെ സ്നേഹം
പിറന്ന നാടിനു നൽകുവാൻ
നമ്മുടെ ഹൃദയങ്ങൾ തയ്യാറാകുമോ?

No comments:

Post a Comment

Most Viewed

Featured post

Pope Francis

He lived with Christ, He will be with Christ. He had a heart of mercy, the face of God, He had a heart of Christ who was the door. He hunger...